11
 1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: 
 2 “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? 
ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 
 3 നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ? 
നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 
 4 “എന്റെ ഉപദേശം നിർമ്മലം എന്നും 
തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. 
 5 അയ്യോ ദൈവം അരുളിച്ചെയ്യുകയും 
നിന്റെനേരെ അധരം തുറക്കുകയും 
 6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ 
എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! 
അപ്പോൾ നിന്റെ അകൃത്യം ഓരോന്നും 
ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു. 
 7 ദൈവത്തിന്റെ അഗാധതത്വം നിനക്ക് ഗ്രഹിക്കാമോ? 
സർവ്വശക്തന്റെ സമ്പൂർത്തി നിനക്ക് മനസ്സിലാകുമോ? 
 8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; 
അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? 
 9 അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും 
സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. 
 10 യഹോവ കടന്നുവന്ന് ബന്ധിക്കുകയും 
വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? 
 11 ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; 
ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. 
 12 വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; 
കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 
 13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി 
ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ 
 14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; 
നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. 
 15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; 
നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. 
 16 അതെ, നീ കഷ്ടത മറക്കും; 
ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. 
 17 നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; 
ഇരുൾ പ്രഭാതംപോലെയാകും. 
 18 പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; 
നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; 
 19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; 
പലരും നിന്റെ മമത അന്വേഷിക്കും. 
 20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; 
ശരണം അവർക്ക് പൊയ്പോകും; 
പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ”.