33
 1 ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക; 
എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക. 
 2 ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു; 
എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു. 
 3 എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും. 
എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. 
 4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; 
സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു. 
 5 നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക; 
സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക. 
 6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; 
എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു. 
 7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; 
എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല. 
 8 ഞാൻ കേൾക്കെ നീ പറഞ്ഞതും 
നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ: 
 9 ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; 
ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. 
 10 ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; 
എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. 
 11 അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; 
എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’ 
 12 ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: 
‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. 
 13 നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? 
തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം* ഉത്തരം അവന്റെ പ്രവര്ത്തികളെക്കുറിച്ചു ഒരു ഉത്തരവും പറയുന്നില്ല പറയുന്നില്ലല്ലോ. 
 14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; 
മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. 
 15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, 
അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ, 
സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, 
 16 അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; 
അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു. 
 17 മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും 
പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ. 
 18 അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും 
വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു. 
 19 തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; 
അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. 
 20 അതുകൊണ്ട് അവന്റെ ജീവൻ അപ്പവും 
അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. 
 21 അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; 
കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. 
 22 അവന്റെ പ്രാണൻ ശവക്കുഴിക്കും 
അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. 
 23 മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന് 
ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ 
 24 ദൂതൻ അവനിൽ കൃപ തോന്നി: 
‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; 
ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും 
 25 അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; 
അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. 
 26 അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; 
തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; 
ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും. 
 27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: 
‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; 
അതിന് എന്നോട് പകരം ചെയ്തിട്ടില്ല. 
 28 ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; 
എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു. 
 29 ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം 
ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു. 
 30 അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും 
ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ. 
 31 ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; 
മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം. 
 32 നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; 
സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം. 
 33 ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്കുക; 
മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം”.