9
 1 ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; 
അതിന് ഏഴ് തൂണുകൾ തീർത്തു. 
 2 അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, 
തന്റെ മേശ ഒരുക്കിയിരിക്കുന്നു. 
 3 അവൾ തന്റെ ദാസികളെ അയച്ച് 
പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: 
 4 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” 
ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്; 
 5 “വരുവിൻ, എന്റെ അപ്പം തിന്നുകയും 
ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ! 
 6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! 
വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”. 
 7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; 
ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു. 
 8 പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; 
ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും. 
 9 ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; 
നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. 
 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും 
പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. 
 11 ഞാൻ മുഖാന്തരം നിന്റെ ആയുസിന്റെ നാളുകൾ പെരുകും; 
നിനക്ക് ദീർഘായുസ്സ് ഉണ്ടാകും. 
 12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; 
പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”. 
 13 ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; 
അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. 
 14 തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, 
കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് 
 15 അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ 
തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. 
 16 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” 
ബുദ്ധിഹീനനോട് അവൾ പറയുന്നത്; 
 17 “മോഷ്ടിച്ച വെള്ളം മധുരവും 
ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”. 
 18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും 
അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ 
ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.