18
 1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; 
സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. 
 2 തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ 
മൂഢന് വിവേകത്തിൽ താത്പര്യമില്ല. 
 3 ദുഷ്ടനോടുകൂടി അപമാനവും 
ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു. 
 4 മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും 
ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. 
 5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് 
ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. 
 6 മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; 
അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. 
 7 മൂഢന്റെ വായ് അവന് നാശം; 
അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി. 
 8 ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; 
അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. 
 9 വേലയിൽ മടിയനായവൻ 
മുടിയന്റെ സഹോദരൻ. 
 10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; 
നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. 
 11 ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; 
അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. 
 12 നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; 
മാനത്തിന് മുമ്പെ താഴ്മ. 
 13 കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് 
അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. 
 14 പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; 
തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? 
 15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; 
ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. 
 16 മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; 
അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. 
 17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും; 
എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം. 
 18 നറുക്ക് തർക്കങ്ങൾ തീർക്കുകയും 
ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു. 
 19 ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; 
അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു. 
 20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; 
അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും; 
 21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; 
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. 
 22 ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; 
യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. 
 23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; 
ധനവാനോ കഠിനമായി ഉത്തരം പറയുന്നു. 
 24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; 
എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.