25
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു; 
 2 എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; 
ഞാൻ ലജ്ജിച്ചുപോകരുതേ; 
എന്റെ ശത്രുക്കൾ എന്റെ മേൽ ജയം ഘോഷിക്കരുതേ. 
 3 അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; 
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. 
 4 യഹോവേ, അങ്ങയുടെ വഴികൾ എന്നെ അറിയിക്കണമേ; 
അങ്ങയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ! 
 5 അങ്ങയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; 
അവിടുന്ന് എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; 
ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. 
 6 യഹോവേ, അങ്ങയുടെ കരുണയും ദയയും ഓർക്കണമേ; 
അവ പണ്ടുപണ്ടേയുള്ളവയല്ലോ. 
 7 എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; 
യഹോവേ, അങ്ങയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കണമേ. 
 8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. 
അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു. 
 9 സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു; 
സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. 
 10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് 
അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. 
 11 യഹോവേ, എന്റെ അകൃത്യം വലിയത്; 
തിരുനാമംനിമിത്തം അത് ക്ഷമിക്കണമേ. 
 12 യഹോവാഭക്തനായ പുരുഷൻ ആര്? 
അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും. 
 13 അവൻ മനോസുഖത്തോടെ വസിക്കും; 
അവന്റെ സന്തതി ദേശം അവകാശമാക്കും. 
 14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; 
അവിടുന്ന് തന്റെ നിയമം അവരെ അറിയിക്കുന്നു. 
 15 എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; 
കർത്താവ് എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും. 
 16 എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; 
ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. 
 17 എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; 
എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. 
 18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; 
എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ. 
 19 എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; 
അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; 
 20 എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; 
അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. 
 21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; 
ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ. 
 22 ദൈവമേ, യിസ്രായേലിനെ 
അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.