48
ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. 
 1 നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, കർത്താവിന്റെ വിശുദ്ധപർവ്വതത്തിൽ 
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. 
 2 മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം 
ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. 
 3 അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. 
 4 ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; 
അവർ ഒന്നിച്ച് കടന്നുപോയി. 
 5 അവർ അത് കണ്ട് അമ്പരന്നു, 
അവർ പരിഭ്രമിച്ച് ഓടിപ്പോയി. 
 6 അവർക്ക് അവിടെ വിറയൽ പിടിച്ചു; 
നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു. 
 7 അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് തർശീശ് കപ്പലുകൾ തകർത്ത് കളയുന്നു. 
 8 നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, 
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; 
ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. 
സേലാ. 
  9 ദൈവമേ, അങ്ങയുടെ മന്ദിരത്തിൽ വച്ച് ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു. 
 10 ദൈവമേ, തിരുനാമംപോലെ തന്നെ അങ്ങയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; 
അങ്ങയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു. 
 11 അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും 
യെഹൂദജനം* യെഹൂദജനം യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു. 
 12 സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; 
അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ. 
 13 വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് 
അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ. 
 14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; 
അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.