61
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; 
എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ. 
 2 എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ 
ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും; 
എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ. 
 3 അവിടുന്ന് എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ 
ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. 
 4 ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നേക്കും വസിക്കും; 
അങ്ങയുടെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. 
സേലാ. 
  5 ദൈവമേ, അവിടുന്ന് എന്റെ നേർച്ചകൾ കേട്ട്, 
തിരുനാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു. 
 6 അവിടുന്ന് രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; 
അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും. 
 7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; 
അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ, 
 8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും 
എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.