63
ദാവീദിന്റെ ഒരു സങ്കീർത്തനം; ദാവീദ് യെഹൂദാമരുഭൂമിയിൽ ഇരിക്കുന്നകാലത്ത് എഴുതിയത്. 
 1 ദൈവമേ, അങ്ങ് എന്റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും; 
വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം അങ്ങേയ്ക്കായി ദാഹിക്കുന്നു; 
എന്റെ ദേഹം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു. 
 2 അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ 
ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. 
 3 അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; 
എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. 
 4 എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും; 
തിരുനാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. 
 5 എന്റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും 
രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ 
 6 എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; 
എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു. 
 7 അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; 
തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. 
 8 എന്റെ ഉള്ളം അങ്ങയോട് പറ്റിയിരിക്കുന്നു; 
അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു. 
 9 എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ 
ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. 
 10 അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; 
കുറുനരികൾക്ക് അവർ ഇരയായിത്തീരും. 
 11 എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; 
ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; 
എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.