70
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ജ്ഞാപക സങ്കീർത്തനം. 
 1 ദൈവമേ, എന്നെ വിടുവിക്കുവാൻ, 
യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ. 
 2 എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; 
എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. 
 3 “നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ. 
 4 അങ്ങയെ അന്വേഷിക്കുന്ന സകലരും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; 
അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ. 
 5 ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 
ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ; 
അങ്ങ് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 
യഹോവേ, താമസിക്കരുതേ.