85
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. 
 1 യഹോവേ, അങ്ങ് അങ്ങയുടെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; 
യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു. 
 2 അങ്ങയുടെ ജനത്തിന്റെ അകൃത്യം അവിടുന്ന് മോചിച്ചു; 
അവരുടെ പാപം സകലവും അവിടുന്ന് മൂടിക്കളഞ്ഞു. 
സേലാ. 
  3 അങ്ങയുടെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് അവിടുന്ന് പിന്മാറിയിരിക്കുന്നു. 
 4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; 
ഞങ്ങളോടുള്ള അങ്ങയുടെ നീരസം മതിയാക്കണമേ. 
 5 അവിടുന്ന് സദാകാലവും ഞങ്ങളോട് കോപിക്കുമോ? 
തലമുറതലമുറയോളം അങ്ങയുടെ കോപം നിലനില്ക്കുമോ? 
 6 അങ്ങയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് 
അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ? 
 7 യഹോവേ, ഞങ്ങളോട് ദയ കാണിക്കണമേ; 
അവിടുത്തെ രക്ഷ ഞങ്ങൾക്ക് നല്കണമേ. 
 8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; 
ദൈവം തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും. അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ. 
 9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് 
ദൈവത്തിന്റെ രക്ഷ തന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം. 
 10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. 
നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. 
 11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; 
നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു. 
 12 യഹോവ നന്മ നല്കുകയും 
നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും. 
 13 നീതി ദൈവത്തിന് മുമ്പായി നടക്കുകയും 
അവിടുത്തെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.