132
ആരോഹണഗീതം. 
 1 യഹോവേ, ദാവീദിനെയും 
അവന്റെ സകലകഷ്ടതയെയും ഓർക്കണമേ. 
 2 അവൻ യഹോവയോടു സത്യംചെയ്ത് 
യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ: 
 3 “യഹോവയ്ക്ക് ഒരു സ്ഥലം, 
യാക്കോബിന്റെ സര്വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ 
 4 ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; 
എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. 
 5 ഞാൻ എന്റെ കണ്ണിന് ഉറക്കവും 
എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല”. 
 6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ട് 
വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. 
 7 നാം ദൈവത്തിന്റെ തിരുനിവാസത്തിലേക്കു ചെന്ന് 
അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക. 
 8 യഹോവേ, അങ്ങയുടെ ബലത്തിന്റെ പെട്ടകവുമായി 
അങ്ങയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ. 
 9 അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും 
അങ്ങയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. 
 10 അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത് 
അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ. 
 11 “ഞാൻ നിന്റെ ഉദരഫലത്തെ 
നിന്റെ സിംഹാസനത്തിൽ ഇരുത്തും; 
 12 നിന്റെ മക്കൾ എന്റെ നിയമവും 
ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ 
അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് 
യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല. 
 13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയും 
അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. 
 14 “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; 
ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; 
 15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; 
അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും. 
 16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; 
അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. 
 17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; 
എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. 
 18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; 
അവന്റെ തലയിലോ കിരീടം ശോഭിക്കും”.