3
 1 രാത്രിസമയത്ത് എന്റെ കിടക്കയിൽ 
ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; 
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. 
 2 ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു; 
“വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും” എന്ന് ഞാൻ പറഞ്ഞു; 
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. 
 3 നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; 
“എന്റെ പ്രാണപ്രിയനെ കണ്ടുവോ” എന്ന് ഞാൻ അവരോട് ചോദിച്ചു. 
 4 അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ 
ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. 
ഞാൻ അവനെ പിടിച്ച്, എന്റെ അമ്മയുടെ വീട്ടിലേക്കും 
എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല. 
 5 യെരൂശലേം പുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, 
പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്. 
 6 മൂറും കുന്തുരുക്കവും കൊണ്ടും 
കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും 
പരിമളമാക്കപ്പെട്ട പുകത്തൂൺപോലെ മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവൻ ആര്? 
 7 ശലോമോന്റെ പല്ലക്ക് തന്നെ; 
യിസ്രായേൽ വീരന്മാരിൽ അറുപത് വീരന്മാർ അതിന്റെ ചുറ്റും ഉണ്ട്. 
 8 അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; 
രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്ക് വാൾ കെട്ടിയിരിക്കുന്നു. 
 9 ശലോമോൻ രാജാവ് ലെബാനോനിലെ മരംകൊണ്ട് 
തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി. 
 10 അതിന്റെ തൂണുകൾ അവൻ വെള്ളികൊണ്ടും 
ചാര് പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; 
അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് 
ചിത്രലിഖിതമായിരിക്കുന്നു. 
 11 സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്ന് 
ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, 
അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ, 
അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടി അവനെ കാണുവിൻ.