7
 1 മടങ്ങിവരുക, ശൂലേംകാരീ, മടങ്ങിവരുക; 
ഞങ്ങൾ നിന്നെ ഒന്ന് കണ്ടുകൊള്ളട്ടെ, മടങ്ങിവരുക, മടങ്ങിവരുക; 
നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ 
ശൂലേംകാരിയെ കാണുവാൻ ആഗ്രഹിക്കുന്നത് എന്തിന്? 
 2 പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം! 
നിന്റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു. 
 3 നിന്റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു; 
അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല; 
നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന ഗോതമ്പുകൂമ്പാരംപോലെ ആകുന്നു. 
 4 നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം. 
 5 നിന്റെ കഴുത്ത് ദന്തഗോപുരംപോലെയും 
നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്ക്കലെ കുളങ്ങൾപോലെയും 
നിന്റെ മൂക്ക് ദമാസ്കസിന് നേരെയുള്ള 
ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു. 
 6 നിന്റെ ശിരസ്സ് കർമ്മേൽപോലെയും 
നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; 
രാജാവ് നിന്റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു. 
 7 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹരി! 
 8 നിന്റെ ശരീരാകൃതി പനയോടും 
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം! 
 9 “ഞാൻ പനമേൽ കയറും; 
അതിന്റെ മടൽ പിടിക്കും” എന്ന് ഞാൻ പറഞ്ഞു. 
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും 
നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. 
നിന്റെ ചുംബനം അധരങ്ങളില്ക്കൂടിയും ദന്തങ്ങളില്ക്കൂടിയും താഴെക്കിറങ്ങുന്ന മേല്ത്തരമായ വീഞ്ഞ്. * നിന്റെ ചുംബനം അധരങ്ങളില്ക്കൂടിയും ദന്തങ്ങളില്ക്കൂടിയും താഴെക്കിറങ്ങുന്ന മേല്ത്തരമായ വീഞ്ഞ്. നിന്റെ അണ്ണാക്ക് മേല്ത്തരമായ വീഞ്ഞ്  
 10 അത് എന്റെ പ്രിയന് മൃദുപാനമായി 
അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു. 
 11 ഞാൻ എന്റെ പ്രിയനുള്ളവൾ; 
അവന്റെ ആഗ്രഹം എന്നോടാകുന്നു. 
 12 പ്രിയാ, വരുക; നാം വെളിമ്പ്രദേശത്ത് പോകുക; 
നമുക്ക് ഗ്രാമങ്ങളിൽ † ഗ്രാമങ്ങളിൽ കാട്ടുപുഷ്പങ്ങള്ക്കിടയില് ചെന്ന് രാപാർക്കാം. 
അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി 
മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും 
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം; 
അവിടെവച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും. 
 13 ദൂദായിപഴം സുഗന്ധം വീശുന്നു; 
നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്; 
എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.