അദ്ധ്യായം.26
 1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 
 2 “നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? 
ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി? 
 3 ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു? 
ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു? 
 4 ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്? 
ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്; 
 5 വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ 
മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു.  6 പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; 
നരകം മറയില്ലാതെയിരിക്കുന്നു. 
 7 ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; 
ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു. 
 8 അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു; 
അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല. 
 9 അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു; 
അതിന്മേൽ തന്റെ മേഘം വിരിക്കുന്നു. 
 10 അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ 
വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു.  11 ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; 
അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു. 
 12 അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; 
തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു. 
 13 അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; 
അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു. 
 14 എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; 
നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. 
അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?