സങ്കീർത്തനം.12
സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, രക്ഷിക്കണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; 
വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു; 
 2 ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; 
കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു. 
 3 കപടമുള്ള അധരങ്ങളെ ഒക്കെയും 
വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും. 
 4 “ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; 
ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; 
ഞങ്ങൾക്കു യജമാനൻ ആര്?” എന്ന് അവർ പറയുന്നു. 
 5 “എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം 
ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ 
ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 
 6 യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; 
നിലത്ത് ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ. 
 7 യഹോവേ, നീ അവരെ കാത്തുകൊള്ളും; 
ഈ തലമുറയിൽനിന്ന് നീ അവരെ എന്നും സൂക്ഷിക്കും. 
 8 മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ 
ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.