സങ്കീർത്തനം.20
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവ കഷ്ടകാലത്ത് നിനക്ക് ഉത്തരമരുളുമാറാകട്ടെ; 
യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ. 
 2 അവൻ വിശുദ്ധമന്ദിരത്തിൽനിന്ന് നിനക്ക് സഹായം അയയ്ക്കുമാറാകട്ടെ; 
സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ. 
 3 നിന്റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ; 
നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. 
സേലാ.
  4 നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്ക് നല്കട്ടെ; 
നിന്റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ. 
 5 ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; 
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; 
യഹോവ നിന്റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ. 
 6 യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു; 
അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും. 
 7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; 
ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും. 
 8 അവർ കുനിഞ്ഞ് വീണുപോയി; 
എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്ക്കുന്നു. 
 9 യഹോവേ, രാജാവിനെ രക്ഷിക്കണമേ; 
ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.