സങ്കീർത്തനം.43
 1 ദൈവമേ, എനിക്ക് ന്യായം നടത്തി തരണമേ; 
ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തണമേ; 
വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ. 
 2 നീ എന്റെ ശരണമായ ദൈവമാണല്ലോ; 
നീ എന്നെ ഉപേക്ഷിക്കുന്നതെന്ത്? 
ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്? 
 3 നിന്റെ പ്രകാശവും സത്യവും അയയ്ക്കേണമേ; അവ എന്നെ നടത്തട്ടെ; 
നിന്റെ വിശുദ്ധപർവ്വതത്തിലേക്കും 
തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ. 
 4 ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, 
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; 
ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് ഞാൻ നിന്നെ സ്തുതിക്കും. 
 5 എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്? 
ദൈവത്തിൽ പ്രത്യാശ വയ്ക്കുക; 
അവൻ എന്റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന എന്റെ ദൈവവുമാകുന്നു 
എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും.