സങ്കീർത്തനം.52
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ശൌലിനോട്: “ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ രൂപം നൽകിയത്. 
 1 അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്? 
ദൈവത്തിന്റെ ദയ ശാശ്വതമാകുന്നു. 
 2 ചതിയനായ നിന്റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ 
ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു. 
 3 നീ നന്മയെക്കാൾ തിന്മയെയും 
നീതി സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. 
സേലാ.
  4 നിന്റെ വഞ്ചനയുള്ള നാവ് 
നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു. 
 5 ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; 
നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും. 
ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. 
സേലാ.
  6 നീതിമാന്മാർ അത് കണ്ട് ഭയപ്പെടും; 
അവർ അവനെച്ചൊല്ലി ചിരിക്കും. 
 7 “ദൈവത്തെ ശരണമാക്കാതെ 
തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും 
ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും, 
 8 ഞാനോ, ദൈവത്തിന്റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; 
ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. 
 9 നീ അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും നിനക്ക് സ്തോത്രം ചെയ്യും; 
ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവയ്ക്കും; 
നിന്റെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?