സങ്കീർത്തനം.71
 1 യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; 
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. 
 2 നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കണമേ; 
നിന്റെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കണമേ. 
 3 ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ; 
എന്നെ രക്ഷിക്കുവാൻ നീ കല്പിച്ചിരിക്കുന്നു; 
നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ. 
 4 എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്നും 
നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽ നിന്നും എന്നെ വിടുവിക്കണമേ. 
 5 യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; 
ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ. 
 6 ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; 
എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ നീ തന്നെ; 
എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു; 
 7 ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; 
നീ എന്റെ ബലമുള്ള സങ്കേതമാകുന്നു. 
 8 എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. 
 9 വാർദ്ധക്യകാലത്ത് നീ എന്നെ തള്ളിക്കളയരുതേ; 
ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ. 
 10 എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; 
എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു. 
 11 “ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; 
വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു. 
 12 ദൈവമേ, എന്നോട് അകന്നിരിക്കരുതേ; 
എന്റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ. 
 13 എന്റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; 
എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ. 
 14 ഞാൻ എപ്പോഴും പ്രത്യാശിക്കും; 
ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും. 
 15 എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; 
അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 
 16 ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടി വരും; 
നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. 
 17 ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; 
ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. 
 18 ദൈവമേ, അടുത്ത തലമുറയോട് ഞാൻ നിന്റെ ഭുജബലത്തെയും 
വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം 
വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. 
 19 ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; 
മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, 
നിന്നോട് തുല്യൻ ആരാണുള്ളത്? 
 20 അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, 
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; 
ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. 
 21 നീ എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ. 
 22 എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; 
യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് നിനക്ക് സ്തുതിപാടും. 
 23 ഞാൻ നിനക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും 
നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. 
 24 എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ച് സംസാരിക്കും; 
എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.