സങ്കീർത്തനം.104
 1 എൻ മനമേ, യഹോവയെ വാഴ്ത്തുക; 
എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; 
മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു; 
 2 വസ്ത്രം ധരിക്കുന്നതുപോലെ നീ പ്രകാശം ധരിക്കുന്നു; 
തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു. 
 3 അവൻ തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; 
മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. 
 4 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു. 
 5 അവൻ ഭൂമി ഒരിക്കലും ഇളകിപ്പോകാതെ 
അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. 
 6 നീ ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; 
വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു. 
 7 അവ നിന്റെ ശാസനയാൽ ഓടിപ്പോയി; 
നിന്റെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി - 
 8 മലകൾ പൊങ്ങി, താഴ്വരകൾ താണു - 
നീ അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി; 
 9 ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് 
നീ അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു. 
 10 അവൻ ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു; 
അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു. 
 11 അവയിൽനിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; 
കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു; 
 12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും 
കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു. 
 13 അവൻ തന്റെ മാളികകളിൽ നിന്ന് മലകളെ നനയ്ക്കുന്നു; 
ഭൂമിക്ക് നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു. 
 14 അവൻ മൃഗങ്ങൾക്ക് പുല്ലും 
മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു; 
 15 അവൻ ഭൂമിയിൽനിന്ന് ആഹാരവും 
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും 
അവന്റെ മുഖം മിനുക്കുവാൻ എണ്ണയും 
മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു. 
 16 യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; 
അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ. 
 17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; 
പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു. 
 18 ഉയർന്നമലകൾ കാട്ടാടുകൾക്കും 
പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. 
 19 അവൻ കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; 
സൂര്യൻ തന്റെ അസ്തമയം അറിയുന്നു. 
 20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; 
അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു. 
 21 ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; 
അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു. 
 22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; 
അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. 
 23 മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു; 
സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ. 
 24 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! 
ജ്ഞാനത്തോടെ നീ അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; 
ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. 
 25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! 
അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്. 
 26 അതിൽ കപ്പലുകൾ ഓടുന്നു; 
അതിൽ കളിക്കുവാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്. 
 27 തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് 
ഇവ എല്ലാം നിന്നെ കാത്തിരിക്കുന്നു. 
 28 നീ കൊടുക്കുന്നത് അവ പെറുക്കുന്നു 
തൃക്കൈ തുറക്കുമ്പോൾ 
അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു. 
 29 തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; 
നീ അവയുടെ ശ്വാസം എടുക്കുമ്പോൾ 
അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു; 
 30 നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; 
നീ ഭൂമിയുടെ മുഖം പുതുക്കുന്നു. 
 31 യഹോവയുടെ മഹത്വം എന്നേക്കും നിലനില്ക്കട്ടെ; 
യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ. 
 32 അവൻ ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; 
അവൻ മലകളെ തൊടുന്നു, അവ പുകയുന്നു. 
 33 എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; 
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കിർത്തനം പാടും. 
 34 എന്റെ ധ്യാനം അവന് പ്രസാദകരമായിരിക്കട്ടെ; 
ഞാൻ യഹോവയിൽ സന്തോഷിക്കും. 
 35 പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; 
ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; 
എൻ മനമേ, യഹോവയെ വാഴ്ത്തുക; 
യഹോവയെ സ്തുതിക്കുവിൻ.