സങ്കീർത്തനം.126
ആരോഹണഗീതം. 
 1 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ 
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. 
 2 അന്ന് ഞങ്ങളുടെ വായിൽ ചിരിയും 
ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. 
“യഹോവ അവർക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു” 
എന്ന് ജനതകളുടെ ഇടയിൽ അന്ന് പറയപ്പെട്ടു. 
 3 യഹോവ ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു; 
അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു. 
 4 യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ 
ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ. 
 5 കണ്ണുനീരോടെ വിതയ്ക്കുന്നവർ 
ആർപ്പോടെ കൊയ്യും. 
 6 കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും 
ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.