അദ്ധ്യായം.9
 1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 
 2 “അത് അങ്ങനെ തന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; 
ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? 
 3 ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ 
ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല. 
 4 അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; 
അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്? 
 5 അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; 
അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. 
 6 അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; 
അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. 
 7 അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; 
അത് ഉദിക്കാതെയിരിക്കുന്നു; 
അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു. 
 8 അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; 
സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു. 
 9 അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക* സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33, ഇവയെയും 
തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. 
 10 യഹോവ അറിഞ്ഞുകൂടാത്ത വൻ കാര്യങ്ങളും 
എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു. 
 11 അവിടുന്ന് എന്റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല; 
അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല. 
 12 അവിടുന്ന് പറിച്ചെടുക്കുന്നു; ആര് അവിടുത്തെ തടുക്കും? 
‘നീ എന്ത് ചെയ്യുന്നു’ എന്ന് ആര് ചോദിക്കും? 
 13 ദൈവം തന്റെ കോപം പിൻവലിക്കുന്നില്ല; 
രഹബിന്റെ സഹായികൾ അവിടുത്തെ വണങ്ങുന്നു.  14 പിന്നെ ഞാൻ അങ്ങയോട് ഉത്തരം പറയുന്നതും 
അങ്ങയോട് വാദിപ്പാൻ വാക്ക് തിരഞ്ഞെടുക്കുന്നതും എങ്ങനെ? 
 15 ഞാൻ നീതിമാനായിരുന്നാലും അങ്ങയോട് ഉത്തരം പറഞ്ഞുകൂടാ; 
എന്റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും. 
 16 ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും 
എന്റെ അപേക്ഷ കേൾക്കും എന്ന് ഞാൻ വിശ്വസിക്കുകയില്ല. 
 17 കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; 
കാരണംകൂടാതെ എന്റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. 
 18 ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; 
കൈപ്പുകൊണ്ട് എന്റെ വയറ് നിറയ്ക്കുന്നു. 
 19 ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; 
ന്യായവിധി വിചാരിച്ചാൽ: ആര് എനിയ്ക്ക് അവധി നിശ്ചയിക്കും? 
 20 ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; 
ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിയ്ക്ക് കുറ്റം ആരോപിക്കും. 
 21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; 
എന്റെ ജീവനെ ഞാൻ നിരസിക്കുന്നു. 
 22 അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: 
അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു. 
 23 ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ 
നിർദ്ദോഷികളുടെ നിരാശ കണ്ട് അവിടുന്ന് ചിരിക്കുന്നു. 
 24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; 
അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്?  25 എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു; 
അത് നന്മ കാണാതെ ഓടിപ്പോകുന്നു. 
 26 അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും 
ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു. 
 27 ഞാൻ എന്റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്, 
പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ, 
 28 ഞാൻ എന്റെ വ്യസനം എല്ലാം ഓർത്ത് ഭയപ്പെടുന്നു; 
അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു. 
 29 എന്നെ കുറ്റം വിധിക്കുകയേയുള്ളു; 
പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?  30 ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും 
ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും 
 31 അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; 
എന്റെ വസ്ത്രംപോലും എന്നെ വെറുക്കും. 
 32 ഞാൻ അങ്ങയോട് പ്രതിവാദിക്കേണ്ടതിനും 
ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും 
അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.  33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് 
ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല. 
 34 ദൈവം തന്റെ വടി എന്നിൽനിന്ന് നീക്കട്ടെ; 
അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ; 
 35 അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും; 
ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.”