അദ്ധ്യായം.27
 1 നാളെയെച്ചൊല്ലി പ്രശംസിക്കരുത്; 
ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ. 
 2 നിന്റെ വായല്ല മറ്റൊരുത്തൻ, 
നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. 
 3 കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; 
ഒരു ഭോഷന്റെ നീരസം ഇവ രണ്ടിലും ഘനമേറിയത്. 
 4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; 
അസൂയയ്ക്കു മുമ്പിൽ ആർക്ക് നില്ക്കാം? 
 5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്. 
 6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; 
ശത്രുവിന്റെ ചുംബനങ്ങൾ വഞ്ചനാപൂർണ്ണം. 
 7 തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; 
വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം. 
 8 കൂടുവിട്ടലയുന്ന പക്ഷിയും 
നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. 
 9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 
സ്നേഹിതന്റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. 
 10 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; 
നിന്റെ കഷ്ടകാലത്ത് സഹോദരന്റെ വീട്ടിൽ പോകുകയും അരുത്; 
ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്. 
 11 മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് 
നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക. 
 12 വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; 
അല്പബുദ്ധികളോ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു. 
 13 അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്ളുക; 
പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക. 
 14 അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ 
ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും. 
 15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും 
കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. 
 16 അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു; 
തന്റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ. 
 17 ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു; 
മനുഷ്യൻ മനുഷ്യന് മൂർച്ചകൂട്ടുന്നു. 
 18 അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; 
യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. 
 19 വെള്ളത്തിൽ മുഖത്തിന്റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ; 
മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു. 
 20 പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല; 
മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല. 
 21 വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന; 
മനുഷ്യനോ അവന്റെ പ്രശംസ. 
 22 ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും 
അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല. 
 23 നിന്റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക; 
നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവയ്ക്കുക. 
 24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; 
കിരീടം തലമുറതലമുറയോളം ഇരിക്കുമോ? 
 25 പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു; 
പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. 
 26 കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും 
കോലാടുകൾ നിലത്തിന്റെ വിലയ്ക്കും പ്രയോജനപ്പെടും. 
 27 കോലാടുകളുടെ പാല് നിന്റെ ആഹാരത്തിനും 
നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും 
നിന്റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.