അദ്ധ്യായം.29
 1 തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ 
നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും. 
 2 നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; 
ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു. 
 3 ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; 
വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു. 
 4 രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; 
നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു. 
 5 കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ 
അവന്റെ കാലിന് ഒരു വല വിരിക്കുന്നു. 
 6 ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; 
നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു. 
 7 നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; 
ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല. 
 8 പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; 
ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു. 
 9 ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട് 
ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല. 
 10 രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; 
നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു. 
 11 മൂഢൻ തന്റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു; 
ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു. 
 12 അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ 
അവന്റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും. 
 13 ദരിദ്രനും പീഡകനും തമ്മിൽ പൊതുവായി ഒന്നുണ്ട്; 
ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു. 
 14 അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന 
രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. 
 15 വടിയും ശാസനയും ജ്ഞാനം നല്കുന്നു; 
തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്കു ലജ്ജ വരുത്തുന്നു. 
 16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; 
നീതിമാന്മാർ അവരുടെ വീഴ്ച കാണും. 
 17 നിന്റെ മകനെ ശിക്ഷിക്കുക; അവൻ നിനക്ക് ആശ്വാസമായിത്തീരും; 
അവൻ നിന്റെ മനസ്സിന് പ്രമോദം വരുത്തും. 
 18 വെളിപ്പാട് ഇല്ലാത്തിടത്തു ജനം മര്യാദവിട്ടു നടക്കുന്നു; 
ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ. 
 19 ദാസനെ നന്നാക്കുവാൻ വാക്കു മാത്രം പോരാ; 
അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ. 
 20 വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ? 
അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. 
 21 ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് 
അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും. 
 22 കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; 
ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു. 
 23 മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; 
മനോവിനയമുള്ളവൻ മാനം പ്രാപിക്കും. 
 24 കള്ളന്റെ പങ്കാളി സ്വന്തം പ്രാണനെ പകയ്ക്കുന്നു; 
അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല. 
 25 മാനുഷഭയം ഒരു കെണി ആകുന്നു; 
യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും. 
 26 അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; 
മനുഷ്യന് നീതി യഹോവയിൽനിന്നു വരുന്നു. 
 27 നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; 
സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.