അദ്ധ്യായം.28
 1 ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; 
നീതിമാന്മാർ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു. 
 2 ദേശത്തിലെ അതിക്രമം നിമിത്തം അതിലെ പ്രഭുക്കന്മാർ അനേകം പേരായിരിക്കുന്നു; 
ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരം അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു. 
 3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ 
വിളവ് ശേഷിപ്പിക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു. 
 4 ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; 
ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തു നില്ക്കുന്നു. 
 5 ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; 
യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു. 
 6 തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ 
പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. 
 7 ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; 
ഭോജനപ്രീയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു. 
 8 പലിശയും ലാഭവും വാങ്ങി സമ്പത്ത് വർദ്ധിപ്പിക്കുന്നവൻ 
അഗതികളോട് കൃപാലുവായവനു വേണ്ടി അത് ശേഖരിക്കുന്നു. 
 9 ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ 
പ്രാർത്ഥന പോലും വെറുപ്പാകുന്നു. 
 10 നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്ക് തെറ്റിക്കുന്നവൻ 
താൻ കുഴിച്ച കുഴിയിൽതന്നെ വീഴും; 
നിഷ്കളങ്കരായവർ നന്മ അവകാശമാക്കും. 
 11 ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; 
ബുദ്ധിയുള്ള അഗതി അവനെ ശോധന ചെയ്യുന്നു. 
 12 നീതിമാന്മാർ ആഹ്ളാദിക്കുമ്പോൾ എല്ലാവരും ഉല്ലസിക്കുന്നു; 
ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു. 
 13 തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; 
അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. 
 14 എപ്പോഴും ഭയഭക്തിയോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; 
ഹൃദയത്തെ കഠിനമാക്കുന്നവൻ അനർത്ഥത്തിൽ അകപ്പെടും. 
 15 അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ 
ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. 
 16 ബുദ്ധിഹീനനായ പ്രഭു മഹാപീഡകൻ ആകുന്നു; 
ദ്രവ്യാഗ്രഹം വെറുക്കുന്നവൻ ദീർഘായുസ്സോടെ ഇരിക്കും. 
 17 രക്തച്ചൊരിച്ചിലിന്റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേയ്ക്ക് ബദ്ധപ്പെടും; 
അവനെ ആരും തുണയ്ക്കരുത്. 
 18 നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും; 
നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്നു വീഴും. 
 19 നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; 
നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും. 
 20 വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; 
ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. 
 21 പക്ഷപാതം കാണിക്കുന്നത് നല്ലതല്ല; 
ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും. 
 22 ദുഷ്ടകണ്ണുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; 
ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല. 
 23 ചക്കരവാക്ക് പറയുന്നവനെക്കാൾ 
ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും. 
 24 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് 
‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്റെ സഖി. 
 25 അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; 
യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും. 
 26 സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; 
ജ്ഞാനത്തോടെ നടക്കുന്നവൻ സുരക്ഷിതനായിരിക്കും. 
 27 ദരിദ്രനു കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല; 
കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും. 
 28 ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു; 
അവർ നശിക്കുമ്പോൾ നീതിമാന്മാർ വർദ്ധിക്കുന്നു.