സങ്കീർത്തനം.37
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്; 
നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. 
 2 അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി 
പച്ചച്ചെടിപോലെ വാടിപ്പോകുന്നു. 
 3 യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; 
ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക. 
യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; 
 4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും. 
 5 നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; 
അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും. 
 6 അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും 
നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. 
 7 യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും 
ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. 
 8 കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; 
മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. 
 9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; 
യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. 
 10 അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; 
നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 
 11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; 
സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. 
 12 ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; 
അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു. 
 13 കർത്താവ് അവനെ നോക്കി ചിരിക്കും; 
അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. 
 14 എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും 
ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. 
 15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; 
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. 
 16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. 
 17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; 
എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. 
 18 യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; 
അവരുടെ അവകാശം ശാശ്വതമായിരിക്കും. 
 19 ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; 
ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. 
 20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; 
യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ; 
അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. 
 21 ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; 
നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. 
 22 യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. 
അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. 
 23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ 
യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. 
 24 അവൻ വീണാലും നിലംപരിചാകുകയില്ല; 
യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. 
 25 ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു; 
നീതിമാൻ തുണയില്ലാതിരിക്കുന്നതും 
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. 
 26 അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു; 
അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. 
 27 ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; 
എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും. 
 28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; 
അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; 
ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. 
 29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; 
 30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; 
അവന്റെ നാവ് ന്യായം സംസാരിക്കുന്നു. 
 31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; 
അവന്റെ കാലടികൾ വഴുതുകയില്ല. 
 32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, 
 33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; 
ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല. 
 34 യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക; 
എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; 
ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. 
 35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും; 
സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. 
 36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; 
ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 
 37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; 
സമാധാനപുരുഷന് സന്തതി ഉണ്ടാകും. 
 38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; 
അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും. 
 39 നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു; 
കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു. 
 40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; 
അവർ അവനിൽ ആശ്രയിക്കയാൽ 
അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.