സങ്കീർത്തനം.96
 1 യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ; 
സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ. 
 2 യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; 
നാൾതോറും അവന്റെ രക്ഷ പ്രസിദ്ധമാക്കുവിൻ. 
 3 ജനതതികളുടെ ഇടയിൽ അവന്റെ മഹത്വവും 
സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ. 
 4 യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; 
അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. 
 5 ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; 
യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. 
 6 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും 
ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. 
 7 ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; 
മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ. 
 8 യഹോവയ്ക്ക് അവന്റെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ; 
തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ. 
 9 വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; 
സകല ഭൂവാസികളുമേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ. 
 10 “യഹോവ വാഴുന്നു; 
ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജനതകളെ നേരോടെ വിധിക്കും” എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ. 
 11 ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും 
സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ. 
 12 വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; 
അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചുഘോഷിക്കും. 
 13 യഹോവയുടെ സന്നിധിയിൽ തന്നെ; 
അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നു; 
അവൻ ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും.