സങ്കീർത്തനം.99
 1 യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ; 
അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. 
 2 യഹോവ സീയോനിൽ വലിയവനും 
സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു. 
 3 “അവൻ പരിശുദ്ധൻ” എന്നിങ്ങനെ 
അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ. 
 4 ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു 
നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; 
നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു. 
 5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; 
അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; 
അവൻ പരിശുദ്ധൻ ആകുന്നു. 
 6 മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു, 
അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. 
ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി. 
 7 മേഘസ്തംഭത്തിൽ നിന്ന് അവൻ അവരോട് സംസാരിച്ചു; 
അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു. 
 8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; 
നീ അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു. 
 9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; 
അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; 
നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?.