സങ്കീർത്തനം.108
ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; 
ഞാൻ പാടും; എന്റെ ഉള്ളം കൊണ്ട് ഞാൻ കീർത്തനം പാടും. 
 2 വീണയും കിന്നരവുമേ, ഉണരുവിൻ; 
അതിരാവിലെ ഞാൻ തന്നെ ഉണരും. 
 3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; 
ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം പാടും. 
 4 നിന്റെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; 
നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. 
 5 ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ; 
നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ. 
 6 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് 
നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ. 
 7 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ 
ശേഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും. 
 8 ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; 
എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. 
 9 മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം; 
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; 
ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.” 
 10 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? 
ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും? 
 11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? 
ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല. 
 12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ; 
മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?. 
 13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; 
അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.