സങ്കീർത്തനം.122
ദാവീദിന്റെ ഒരു ആരോഹണഗീതം. 
 1 “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന് 
അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. 
 2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ 
നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. 
 3 തമ്മിൽ ഇണക്കിയ നഗരമായി 
പണിതിരിക്കുന്ന യെരൂശലേമേ! 
 4 അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, 
യിസ്രായേലിന് സാക്ഷ്യത്തിനായി 
യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു. 
 5 അവിടെ ന്യായാസനങ്ങൾ, 
ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു. 
 6 യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; 
“നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. 
 7 നിന്റെ കൊത്തളങ്ങളിൽ സമാധാനവും 
നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. 
 8 എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം 
നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും. 
 9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം 
ഞാൻ നിന്റെ നന്മ അന്വേഷിക്കും.