അദ്ധ്യായം.18
 1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: 
 2 “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? 
ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം. 
 3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും 
ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? 
 4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, 
നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? 
പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ? 
 5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; 
അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 
 6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; 
അവന്റെ ദീപം കെട്ടുപോകും. 
 7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; 
അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 
 8 അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും; 
അവൻ ചതിക്കുഴിക്കുമീതെ നടക്കും. 
 9 കെണി അവന്റെ കുതികാലിന് പിടിക്കും; 
അവൻ കുടുക്കിൽ അകപ്പെടും. 
 10 അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; 
അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. 
 11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; 
അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. 
 12 അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; 
വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു. 
 13 അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; 
മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. 
 14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; 
ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. 
 15 അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; 
അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 
 16 അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും; 
മീതെ അവന്റെ കൊമ്പ് വാടിപ്പോകും. 
 17 അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; 
തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും. 
 18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; 
ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. 
 19 സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും; 
അവന്റെ പാർപ്പിടം അന്യം നിന്നുപോകും. 
 20 പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും; 
പൂർവ്വദേശക്കാരും അമ്പരന്ന് പോകും. 
 21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. 
ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”.