അദ്ധ്യായം.14
 1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; 
ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. 
 2 നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; 
നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. 
 3 ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; 
ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. 
 4 കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; 
കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. 
 5 വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല; 
കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു. 
 6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; 
വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. 
 7 മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക; 
പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. 
 8 വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; 
ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. 
 9 ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; 
നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. 
 10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; 
അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. 
 11 ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; 
നീതിമാന്റെ കൂടാരമോ തഴയ്ക്കും. 
 12 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; 
അതിന്റെ അവസാനം മരണവഴികൾ അത്രേ. 
 13 ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; 
സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം. 
 14 ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും; 
നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും. 
 15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; 
സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. 
 16 ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു; 
ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. 
 17 മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; 
ദുരുപായി വെറുക്കപ്പെടും. 
 18 അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; 
സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. 
 19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും 
ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു. 
 20 ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു; 
ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. 
 21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; 
എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ. 
 22 ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? 
നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. 
 23 എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; 
വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. 
 24 ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; 
മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. 
 25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; 
ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു. 
 26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; 
അവന്റെ മക്കൾക്കും അഭയം ഉണ്ടാകും. 
 27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; 
അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും. 
 28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം; 
പ്രജാന്യൂനത പ്രഭുവിന് നാശം. 
 29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; 
മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. 
 30 ശാന്തമനസ്സ് ദേഹത്തിന് ജീവൻ; 
അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. 
 31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; 
ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. 
 32 ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; 
നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്. 
 33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; 
മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. 
 34 നീതി രാജ്യത്തെ ഉയർത്തുന്നു; 
പാപം ജനതയ്ക്ക് അപമാനം. 
 35 ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു; 
നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.