അദ്ധ്യായം.15
 1 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; 
കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. 
 2 ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; 
മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു. 
 3 യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; 
ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. 
 4 നാവിന്റെ ശാന്തത ജീവവൃക്ഷം; 
അതിന്റെ വക്രതയോ മനോവ്യസനം. 
 5 ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; 
ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും. 
 6 നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; 
ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം. 
 7 ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; 
മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല. 
 8 ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; 
നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം. 
 9 ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്; 
എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു. 
 10 സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും; 
ശാസന വെറുക്കുന്നവൻ മരിക്കും. 
 11 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ 
മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! 
 12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; 
ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല. 
 13 സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; 
ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു. 
 14 വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; 
മൂഢന്മാരുടെ വായ് ഭോഷത്തം ആകുന്നു. 
 15 പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം; 
സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം. 
 16 ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ 
യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്. 
 17 വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ 
സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്. 
 18 ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; 
ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. 
 19 മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; 
നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ. 
 20 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 
മൂഢനോ അമ്മയെ നിന്ദിക്കുന്നു. 
 21 ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; 
വിവേകിയോ ചൊവ്വായി നടക്കുന്നു. 
 22 ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; 
ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു. 
 23 താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; 
തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! 
 24 ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേയ്ക്കാകുന്നു; 
കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. 
 25 അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; 
വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും. 
 26 ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; 
ദയാവാക്കോ നിർമ്മലം. 
 27 ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; 
കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും. 
 28 നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; 
ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു. 
 29 യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; 
നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു. 
 30 കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 
നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. 
 31 ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ 
ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. 
 32 പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; 
ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു. 
 33 യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; 
മാനത്തിന് വിനയം മുന്നോടിയാകുന്നു.