സങ്കീർത്തനം.14
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 “ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; 
അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; 
നന്മചെയ്യുന്നവൻ ആരുമില്ല. 
 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണുവാൻ 
യഹോവ സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു. 
 3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; 
നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല. 
 4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അത് അറിയുന്നില്ലയോ? 
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; 
യഹോവയോട് അവർ പ്രാർത്ഥിക്കുന്നില്ല. 
 5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു; 
യഹോവ നീതിമാന്മാരുടെ തലമുറയോടുകൂടി ഉണ്ട് 
 6 ദുഷ്കർമ്മികൾ എളിയവന്റെ ആലോചനയ്ക്ക് ഭംഗം വരുത്തുന്നു. 
എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു. 
 7 സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ കൊള്ളാമായിരുന്നു! 
യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ 
യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.