സങ്കീർത്തനം.16
ദാവീദിന്റെ സ്വർണ്ണഗീതം. 
 1 ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കുകയാൽ 
എന്നെ കാത്തുകൊള്ളണമേ, 
 2 ഞാൻ യഹോവയോട് പറഞ്ഞത്: “നീ എന്റെ കർത്താവാകുന്നു; 
നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല. 
 3 ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ. 
 4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; 
അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല; 
അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കുകയുമില്ല. 
 5 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു; 
നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. 
 6 അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു; 
അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു. 
 7 എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; 
രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു. 
 8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു; 
അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല. 
 9 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; 
എന്റെ ജഡവും നിർഭയമായി വസിക്കും. 
 10 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. 
നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. 
 11 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; 
നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും 
നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.