സങ്കീർത്തനം.26
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ; 
ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; 
ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. 
 2 യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; 
എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ. 
 3 നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; 
നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു. 
 4 വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; 
കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. 
 5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; 
ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല. 
 6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും 
നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും 
 7 ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; 
യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു. 
 8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും 
നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു. 
 9 പാപികളോടുകൂടി എന്റെ പ്രാണനെയും 
രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ. 
 10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; 
അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു. 
 11 ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; 
എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ. 
 12 എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; 
സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.