സങ്കീർത്തനം.27
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? 
യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? 
 2 എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ 
എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും. 
 3 ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും 
എന്റെ ഹൃദയം ഭയപ്പെടുകയില്ല; 
എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും. 
 4 ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നെ ഞാൻ ആഗ്രഹിക്കുന്നു; 
യഹോവയുടെ സൗന്ദര്യം കാണുവാനും അവന്റെ മന്ദിരത്തിൽ ധ്യാനിക്കുവാനും 
എന്റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ. 
 5 അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; 
തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും; 
പാറമേൽ എന്നെ ഉയർത്തും. 
 6 ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്റെ തല ഉയർന്നിരിക്കും; 
ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങൾ അർപ്പിക്കും; 
ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും. 
 7 യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ; 
എന്നോട് കൃപചെയ്ത് എനിക്ക് ഉത്തരമരുളണമേ. 
 8 “എന്റെ മുഖം അന്വേഷിക്കുക” എന്ന് നിന്നിൽനിന്ന് കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു; 
യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു. 
 9 നിന്റെ മുഖം എനിക്ക് മറയ്ക്കരുതേ; 
അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; 
നീ എനിക്ക് തുണയായിരിക്കുന്നു; 
എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ. 
 10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും 
യഹോവ എന്നെ ചേർത്തുകൊള്ളും. 
 11 യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമേ; 
എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തണമേ. 
 12 എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ; 
ക്രൂരത നിശ്വസിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു. 
 13 ഞാൻ ജീവനുള്ളവരുടെ ദേശത്ത് 
യഹോവയുടെ നന്മ കാണും എന്ന് വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം! 
 14 യഹോവയിൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്കുക; 
നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; 
അതേ, യഹോവയിൽ പ്രത്യാശവയ്ക്കുക.