സങ്കീർത്തനം.28
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; 
എന്റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ; 
നീ മിണ്ടാതിരുന്നിട്ട് ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ. 
 2 ഞാൻ എന്റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി 
നിന്നോട് നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കണമേ. 
 3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ; 
അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു; 
എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്. 
 4 അവരുടെ പ്രവൃത്തിക്കു തക്കവണ്ണവും ദുഷ്ടതയ്ക്ക് തക്കവണ്ണവും അവർക്ക് കൊടുക്കണമേ; 
അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോട് ചെയ്യണമേ; 
അവർക്ക് തക്ക പ്രതിഫലം കൊടുക്കണമേ; 
 5 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും 
അവർ തിരിച്ചറിയായ്കകൊണ്ട് അവൻ അവരെ പണിയാതെ ഇടിച്ചുകളയും. 
 6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; 
അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു. 
 7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; 
എന്റെ ഹൃദയം അവനിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; 
അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; 
ഗാനങ്ങളോടെ ഞാൻ അവനെ സ്തുതിക്കുന്നു. 
 8 യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; 
തന്റെ അഭിഷിക്തന് അവൻ രക്ഷാദുർഗ്ഗം തന്നെ. 
 9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കണമേ; 
അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ.