സങ്കീർത്തനം.91
 1 അത്യുന്നതന്റെ മറവിൽ വസിക്കുകയും 
സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ 
 2 യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും 
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു. 
 3 അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും 
മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും. 
 4 തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; 
അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; 
അവന്റെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു. 
 5 രാത്രിയിലെ ഭീകരതയും 
പകൽ പറന്നുവരുന്ന അമ്പുകളും 
 6 ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും 
ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല. 
 7 നിന്റെ വശത്ത് ആയിരം പേരും 
നിന്റെ വലത്തുഭാഗത്ത് പതിനായിരം പേരും വീഴാം, 
എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. 
 8 നിന്റെ കണ്ണുകൊണ്ടു തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും. 
 9 എന്റെ സങ്കേതമായ യഹോവയെ, 
അത്യുന്നതനായവനെത്തന്നെ,നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, 
 10 ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; 
ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല. 
 11 നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് 
അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും; 
 12 നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് 
അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. 
 13 സിംഹത്തെയും അണലിയെയും നീ ചവിട്ടും; 
ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. 
 14 “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; 
അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും. 
 15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; 
കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും; 
ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. 
 16 ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; 
എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.