സങ്കീർത്തനം.92
ശബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. 
 1 യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും 
അത്യുന്നതനായ യഹോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും 
 2 പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും 
ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും 
 3 രാവിലെ നിന്റെ ദയയും 
രാത്രിയിൽ നിന്റെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്. 
 4 യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; 
ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. 
 5 യഹോവേ, നിന്റെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! 
നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ. 
 6 ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല; 
മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല. 
 7 ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും 
നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും 
എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു. 
 8 യഹോവേ, നീ എന്നേക്കും അത്യുന്നതനാകുന്നു. 
 9 യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; 
നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും. 
 10 എങ്കിലും എന്റെ കൊമ്പ് നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തുന്നു; 
പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു. 
 11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; 
എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു. 
 12 നീതിമാൻമാർ പനപോലെ തഴയ്ക്കും; 
ലെബാനോനിലെ ദേവദാരുപോലെ വളരും. 
 13 യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ 
നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും. 
 14 വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; 
അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. 
 15 യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്ന് കാണിക്കേണ്ടതിനു തന്നെ.