സങ്കീർത്തനം.115
 1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, 
നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്വം വരുത്തണമേ. 
 2 “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്? 
 3 നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; 
തനിക്ക് ഇഷ്ടമുള്ളതെല്ലാം അവൻ ചെയ്യുന്നു. 
 4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; 
മനുഷ്യരുടെ കൈവേല തന്നെ. 
 5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; 
കണ്ണുണ്ടെങ്കിലും കാണുന്നില്ല. 
 6 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; 
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. 
 7 അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; 
കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല. 
 8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; 
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. 
 9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; 
അവൻ അവരുടെ സഹായവും പരിചയും ആകുന്നു; 
 10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; 
അവൻ അവരുടെ സഹായവും പരിചയും ആകുന്നു. 
 11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; 
അവൻ അവരുടെ സഹായവും പരിചയും ആകുന്നു. 
 12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; 
അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; 
അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. 
 13 അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. 
 14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; 
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. 
 15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ 
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. 
 16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; 
ഭൂമിയെ അവൻ മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. 
 17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും 
യഹോവയെ സ്തുതിക്കുന്നില്ല. 
 18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. 
യഹോവയെ സ്തുതിക്കുവിൻ.